ടെഹ്റാൻ: ഇറാനിൽ തകർന്ന അമേരിക്കൻ യുദ്ധവിമാനത്തിലെ വൈമാനികനെ ഇറേനിയൻ സൈന്യത്തിന്‍റെയോ ആളുകളുടെയോ പിടിയിൽപ്പെടാതെ രക്ഷിക്കാൻ ഇവിടേക്കുള്ള റോഡുകൾ അമേരിക്കൻ സൈന്യം തകർത്തതിന്‍റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു.
വൈമാനികൻ ഒളിച്ചിരുന്ന മേഖലയിലേക്കുള്ള റോഡുകളിലാണ് വൻ ഗർത്തങ്ങൾ രൂപപ്പെട്ടതായി ഉപഗ്രഹ ചിത്രങ്ങളിൽ കാണുന്നത്. യുദ്ധവിമാനങ്ങളും കമാൻഡോകളുമൊക്കെയായി വൻ സന്നാഹത്തോടെ അമേരിക്കൻ സൈന്യം നടത്തിയ ഒാപ്പറേഷനിലാണ് ഇറാനിൽ അകപ്പെട്ട അമേരിക്കൻ വൈമാനികനെ രക്ഷപ്പെടുത്തി കൊണ്ടുപോയത്.
ദുഷ്കര സാഹചര്യം
മധ്യ ഇറാനിലെ എസ്ഫഹാൻ പ്രവിശ്യയിൽ വിമാനം തകർന്നതിനു പിന്നാലെ രക്ഷപ്പെട്ട അമേരിക്കൻ വൈമാനികൻ മലനിരകളിലെ പാറയിടുക്കുകളിലാണ് ഒളിച്ചുകഴിഞ്ഞതെന്നു റിപ്പോർട്ടുകൾ പറയുന്നു. ദുഷ്കര സാഹചര്യങ്ങളെ അതിജീവിക്കാൻ പരിശീലനം ലഭിച്ചിട്ടുള്ള സൈനികൻ തന്‍റെ കൈവശമുണ്ടായിരുന്ന ആശയവിനിമയ സംവിധാനങ്ങളുപയോഗിച്ച് അമേരിക്കൻ സേനയുമായി ബന്ധപ്പെടുന്നുണ്ടായിരുന്നു. യുഎസ് കമാൻഡോകളും സൈനികരും മേഖലയിൽ തെരച്ചിലിന് ഇറങ്ങി. മലകളും മറ്റുമുള്ള മേഖലയിലെ ഭൂപ്രത്യേകതയും ദൗത്യം ദുഷ്കരമാക്കി.
റോഡുകളിൽ ഗർത്തം
റോഡുകളിൽ ഡസൻ കണക്കിന് ഗർത്തങ്ങൾ രൂപപ്പെട്ടതായി എയർബസ് പുറത്തുവിട്ട പുതിയ ഉപഗ്രഹ ചിത്രങ്ങളിൽ കാണാം. തകരാറിലായതിനെത്തുടർന്ന് യുഎസ് സൈന്യം സ്വന്തം വിമാനം നശിപ്പിച്ച വിജനമായ ഒരു എയർസ്ട്രിപ്പിന് ഏകദേശം 20 കിലോമീറ്റർ ചുറ്റളവിലുള്ള റോഡുകളിലായി കുറഞ്ഞത് 28 ഗർത്തങ്ങളെങ്കിലും കാണാം. റോഡുകളിൽ ഒന്നിനുപുറകെ ഒന്നായി പ്രത്യക്ഷപ്പെട്ട ഈ ഗർത്തങ്ങൾക്ക് ഏകദേശം ഒൻപതു മീറ്റർ വീതിയുണ്ട്. റോഡുകളുടെ ഗതാഗതം പൂർണമായും തടസപ്പെടുത്തുന്ന രീതിയിൽ അതീവ കൃത്യതയോടെയാണ് ഈ ആക്രമണം നടത്തിയിരിക്കുന്നത്.
മലനിരകളിൽ ഒളിച്ചിരുന്ന ഉദ്യോഗസ്ഥനെ രക്ഷിക്കാൻ അമേരിക്കൻ സ്പെഷ്യൽ ഓപ്പറേഷൻസ് ഫോഴ്‌സ് എത്തുന്നതിന് മുന്നോടിയായി, ഇറാനിയൻ സൈന്യത്തിന് അവിടെ എത്താൻ കഴിയുന്നില്ലെന്ന് ഉറപ്പാക്കാൻ യുഎസ് വിമാനങ്ങൾ ആ പ്രദേശത്ത് ആക്രമണം നടത്തിയതായി സിഎൻഎൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
നിരാശയിൽ ഇറാൻ സേന
ഇതിനിടെ, വൈമാനികനെ പിടികൂടുന്നവർക്ക് ഇറാൻ സൈന്യം വൻ തുക പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. സൈന്യവും ഗോത്രസേനകളും നാട്ടുകാരുമൊക്കെ സൈനികനായി തെരച്ചിലും ആരംഭിച്ചു. എന്നാൽ, ഇദ്ദേഹം കഴിയുന്ന മേഖലകളിലേക്ക് ഇവർക്ക് അടുക്കാൻ കഴിയാത്ത വിധം രൂക്ഷമായ ബോംബിംഗും ആക്രമണവും യുഎസ് യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും നടത്തി. ഇതിന്‍റെ ഭാഗമായി ഇവർ കടന്നുവരാൻ സാധ്യതയുള്ള റോഡുകളെല്ലാം കൃത്യതയോടെയുള്ള ബോംബിംഗ് നടത്തി തകർത്തു. വൻ ഗർത്തങ്ങൾ റോഡുകളിൽ രൂപപ്പെട്ടതോടെ ഇറാൻ സേനയുടെ നീക്കം പ്രതിസന്ധിയിലായി.
വിജയിച്ച തന്ത്രം
എന്തായാലും ശത്രുക്കൾ എത്തുന്നതിനു മുമ്പേ സ്വന്തം സൈനികനെ രക്ഷിച്ചെടുക്കാൻ യുഎസ് സേനയ്ക്കു കഴിഞ്ഞു. ഇതു വലിയ യുദ്ധവിജയമായിട്ടാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തന്നെ വിശേഷിപ്പിച്ചത്. സൈനികൻ ഇറേനിയൻ സേനയുടെ പിടിയിൽ അകപ്പെട്ടിരുന്നെങ്കിൽ വൻ പ്രതിസന്ധിയും തിരിച്ചടിയുമാകുമായിരുന്നു.
സൈനികനിൽനിന്നു വിവരങ്ങൾ ചോർത്താനും ബന്ദിയാക്കി വിലപേശൽ നടത്താനും ഇറാനു കഴിയുമായിരുന്നു. ഈ അപകടസാധ്യതയാണ് വൻ ഒാപ്പറേഷൻ വഴി യുഎസ് ഇല്ലാതാക്കിയത്. സ്വന്തം മണ്ണിൽ ശത്രുസൈനികനെ വീണു കിട്ടിയിട്ടും പിടികൂടാൻ കഴിയാത്തതിന്‍റെ നിരാശയിലും ജാള്യതയിലുമാണ് ഇറാൻ സേന.